യേശു ക്രിസ്തു ദൈവപുത്രനാണോ?

യേശു പുത്രനാണോ എന്നുള്ള ചോദ്യം ക്രൈസ്തവസമൂഹം ഒഴിച്ച് എല്ലാം സമൂഹവും സംശയമനസിലൂടെ ചോദിക്കുന്നതാണ് യെശയ്യാ പ്രവാചകൻ പറയുന്നു "അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും(യെശയ്യാ 7:14)". നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിൻ്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിൻ്റെ സിംഹാസനത്തിലും അവൻ്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും (യെശയ്യാ 9: 6,7). 

ഈ പ്രവചനത്തിൻ്റെ ഉത്തരമാണ് യേശു ക്രിസ്തു. വചനം പറയുന്നു “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”. ഇമ്മാനുവേൽ എന്നർത്ഥം ദൈവം നമ്മോടു കൂടെ എന്നാണു, ആയതിനാൽ യേശു ക്രിസ്തു ദൈവമാണെന്ന് ഇവിടെ വെളിപ്പെടുന്നു. 

യോഹന്നാൻ പറയുന്നു "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിൻ്റെ ഇഷ്ടത്താലല്ല, പുരുഷൻ്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവൻ്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു (യോഹന്നാൻ 1:9-15). ഇവിടെ കർത്താവായ യേശു ക്രിസ്തു ജനിച്ചത് ദൈവത്തിൽ നിന്നത്രേ വ്യക്തമായി പറയുന്നു, അതുകൊണ്ട് തന്നെ യേശുക്രിസ്തു ദൈവമാണ്. 

ദൈവപുത്രൻ്റെ ലക്ഷ്യം എന്തെന്നാൽ "നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ(യോഹന്നാൻ 17:21). 24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിൻ്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും"(യോഹന്നാൻ 17:24-26). അതുമാത്രമല്ല "യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു (യോഹന്നാൻ 11: 25-27).

യേശു ക്രിസ്തു ചോദിക്കുന്നുണ്ട് ഞാൻ ആരാകുന്നു എന്ന്  "യേശു ഫിലിപ്പിൻ്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു" (മത്തായി 16:13-17). ഇന്നും ഈ ചോദ്യം പല ജനതകളും ചോദിക്കുന്നു എന്നത് സത്യം തന്നെ. ഈ വചനത്തിലാണ് ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാനം.

യേശു ക്രിസ്തു വെളിപ്പെടുത്തുന്നു "യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.(യോഹന്നാൻ 10:31-33) യേശു ക്രിസ്തു ദൈവമാണെന്ന് ഇവിടെ വെളിപ്പെടുത്തുന്നത് കൊണ്ട് അവൻ അവിടെ ഉപദ്രവം ഏൽക്കുവാൻ കാരണമായി. യേശു ക്രിസ്തു ക്രൂശിക്കാൻ കാരണവും ക്രിസ്തു ദൈവം എന്ന് പറഞ്ഞത് കൊണ്ടാണ് യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു (യോഹന്നാൻ 19:7). 

"തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ (യോഹന്നാൻ 3:16,17)".

യേശു ക്രിസ്തുവിനു ശേഷം ഇനിയൊരു പ്രവാചകൻ  ഉണ്ടോ, ഇല്ല എന്നതാണ് സത്യം കാരണം യോഹന്നാൻ ഇനി ഒരു പ്രവാചകനെ അന്വേഷിക്കണോ എന്ന് ചോദിക്കുന്നുണ്ട് "എന്നാറെ യോഹന്നാൻ തൻ്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിൻ്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവൻ്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിൻ്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ അവൻ  വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ”  എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ്റെ ദൂതന്മാർ പോയശേഷം അവൻ  പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: “നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു: “ഞാൻ എൻ്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ  നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു”. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു (ലൂക്കോസ് 7:19-29). 

കർത്താവായ യേശു മ്ശിഹാ പറയുന്നു "അവയെ തന്നിരിക്കുന്ന എൻ്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിൻ്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. ഞാനും പിതാവും ഒന്നാകുന്നു.(യോഹന്നാൻ 10:30)” പിന്നെയും "ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും(യോഹന്നാൻ 10:9). യേശു ക്രിസ്തു സത്യമായി ദൈവമാകുന്നു അവൻ ഉയിർത്തെഴുന്നേറ്റവനാകുന്നു, ആമ്മേൻ!

ക്രൈസ്തവ സഭയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കാറുണ്ടോ?

മെസ്രേന്‍ ദേശത്തു നിന്ന്, അടിമത്വത്തിൻ്റെ സ്ഥാനത്തു നിന്ന്, നിന്നെ കരേറ്റി കൊണ്ടുവന്ന ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. ഞാന്‍ അല്ലാതെ മറ്റു ദേവന്മാര്‍ നിനക്ക് ഉണ്ടായിക്കൂടാ. മീതെ ആകാശത്തില്‍ ഉള്ളതോ, താഴെ ഭൂമിയില്‍ ഉള്ളതോ ഭൂമിക്കു താഴെ വെള്ളത്തില്‍ ഉള്ളതോ ആയ ഒന്നിൻ്റെയും പ്രതിമയോ സാദൃശ്യമോ നീ ഉണ്ടാക്കരുത്. അവയെ ആരാധിക്കുകയോ അവയെ സേവിക്കുകയോ ചെയ്യരുത്; എന്തെന്നാല്‍, ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20: 1-4) ദൈവം പൂർണമായും കല്പിക്കുന്നു വിഗ്രഹങ്ങളോ ദൈവത്തിൻ്റെ ഛായയിൽ യാതൊന്നും ഉണ്ടാക്കരുത്. എന്നാൽ ഇതേ ദൈവം തന്നെയാണ് സാക്ഷ്യപെട്ടകം നിർമിക്കുവാൻ കൽപ്പിക്കുന്നത്, കല്പലകകൾ കൂടാതെ മന്ന ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33,34) അഹരോന്റെ തളിർത്ത വടിയും ഈ പെട്ടകത്തിൽ ഉണ്ടായിരുന്നു. കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ മേലോട്ടു ചിറകു വിടർത്തി കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25;20). കെരൂബുകൾക്കു മദ്ധ്യേയാണ് യഹോവ പ്രത്യക്ഷപ്പെട്ടത്. പത്തു കല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ന്യായപ്രമാണപുസ്തകവും അതിൽ വച്ചു. (ആവ, 31:26). യഹൂദർ ഈ പെട്ടകത്തെ അതിവിശുദ്ധമായി ബഹുമാനിക്കുകയും ധുപമർപ്പിക്കുകയും ചെയ്തിരുന്നു "സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം. അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ  ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം" (പുറപ്പാട് 30:6,7). ഇവയൊക്കെ കല്പനകൾക്കു വിധേയമാണ്, ദൈവത്തിനു യോജിക്കാത്ത ആരാധനയാണ് വിഗ്രഹആരാധന എന്ന് പറയുന്നത്. 

ഇസ്രായേൽ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയിൽ ജനത്തിൻ്റെ പാപങ്ങൾ കാരണം ആഗ്നേയസര്‍പ്പങ്ങളുടെ ദംശനമേറ്റ് മരിച്ചു എന്നാൽ മോശ പ്രാർത്ഥിക്കുകയും ദൈവം പിച്ചളസർപ്പത്തെ ഉണ്ടാക്കുവാൻ കൽപ്പിക്കുകയും ചെയ്തു, അവയെ നോക്കിയവരെല്ലാം രക്ഷപെടുകയും ചെയ്തു. എങ്കിൽ ഇതും വിഗ്രഹമല്ലേ?. 

യേശു ക്രിസ്തു പറയുന്നുണ്ട് "അതായത്, ഞാന്‍ അബ്രഹാമിന്‍റെ ദൈവവും, ഇസഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു താന്‍ പറഞ്ഞു. ദൈവം മൃതരുടെയല്ല, ജീവനുള്ളവരുടേതാകുന്നു" അതിനർത്ഥം ഭൗമികമായി മരിച്ചവർ മരിച്ചിട്ടില്ല ആത്മികമായി ജീവിക്കുന്നു എന്നർത്ഥം അവർ സംസാരിക്കുന്നത് കേൾക്കുന്നു എന്നർത്ഥവുമുണ്ട്. പുതിയ നിയമത്തിൽ ധനവാനും അബ്രഹാമും സംസാരിക്കുന്നത് കാണുവാൻ കഴിയും അതുമാത്രമല്ല യേശുക്രിസ്തു വലത്ത് ഭാഗത്തെ കള്ളനോട് ഇന്ന് കർത്താവിൻ്റെ കൂടെ പറുദിസയിൽ ഇരിക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുമുണ്ട്. എങ്കിൽ മരിച്ചവർ ആത്മികമായി ജീവിച്ചിരിക്കുന്നു എന്നർത്ഥം ഇവിടെ പൂർണ്ണമാകുന്നു.  മറുരൂപത്തിൽ ക്രിസ്തുവിനോട് കൂടെ മോശയും ഏലിയാവും സംസാരിക്കുന്നത് ശ്ളീഹന്മാർ കാണുന്നുമുണ്ട്.

യേശു ക്രിസ്തുവിനു മുൻപ്  ദൈവത്തെ നമ്മൾ കണ്ടിട്ടില്ല, എന്നാൽ യേശു ക്രിസ്തുവിലൂടെ ദൈവത്തെ നമ്മൾ കാണുകയാണ് ചെയ്യുന്നത്. യോഹന്നാൻ പറയുന്നു "വചനം ജഡമായി നമ്മില്‍ ആവസിച്ചു. അവന്‍റെ മഹത്വം, പിതാവില്‍ നിന്നുള്ള ഏകജാതന്‍റെ മഹത്വം എന്ന പോലെ ഞങ്ങള്‍ കണ്ടു. അവന്‍ കൃപയും സത്യവും നിറഞ്ഞവനാകുന്നു.". ഒരുപക്ഷെ ക്രിസ്തു ഇന്നായിരുന്നെങ്കിൽ ജനിച്ചിരുന്നെങ്കിൽ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ കിട്ടുമായിരുന്നു. ഐക്കൺ സ്വർഗ്ഗത്തിലുള്ള വാതിലാണ് സ്വർഗ്ഗത്തെയും നമ്മളെയും ബന്ധിപ്പിക്കുന്ന വസ്തുവാണ് ഐക്കൺ. വിശുദ്ധന്മാരുടെ, അമ്മ കന്യക മറിയാമിൻ്റെ ഫോട്ടോകളിൽ മുത്തുന്നതിലൂടെ അവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധന്മാർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയുന്നു. 

ദൈവം സന്തോഷിക്കുകയോ കോപിക്കുകയോ ചെയ്യുന്നുണ്ടോ?

  • മനുഷ്യരായ നാം ദൈവത്തോട് സാരൂപ്യം പ്രാപിക്കുന്നതിലൂടെ നല്ലവരായിരുന്നാൽ അവിടുത്തോട് ചേർന്ന് നിൽക്കും

ദൈവം സന്തോഷിക്കുകയോ കോപിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. കാരണം സന്തോഷവും കോപവും വികാരങ്ങളാണല്ലോ. അവിടുത്തെ ബഹുമാനിക്കുന്നവരുടെ കാഴ്ചവസ്തുവിൽ അവിടുന്ന് കുടിയിരിക്കുന്നില്ല, അല്ലെങ്കിൽ അവിടുന്ന് സന്തോഷത്താൽ ചാഞ്ചാടുന്നവനാകുമായിരുന്നു. മനുഷ്യരുടെ കാര്യത്തിൽ ദൈവത്തിനു സന്തോഷമോ അതൃപ്തിയോ തോന്നുന്നുവെന്ന് സങ്കൽപ്പിക്കുന്നത് ശരിയല്ല. അവിടുന്ന് നല്ലവനാണ്. അവിടുന്ന് എല്ലായ്പ്പോഴും അനുഗ്രഹങ്ങളാണ് വർഷിക്കുന്നത്. അവിടുന്ന്  ഒരിക്കലും തിന്മ ചെയ്യുന്നില്ല. അവിടുന്ന് എല്ലാഴ്‌പ്പോഴും ഒരുപോലെ വർത്തിക്കുന്നു. നേരെമറിച്ച്, മനുഷ്യരായ നാം ദൈവത്തോട് സാരൂപ്യം പ്രാപിക്കുന്നതിലൂടെ നല്ലവരായിരുന്നാൽ അവിടുത്തോട് ചേർന്ന് നിൽക്കും. എന്നാൽ ദുഷ്കർമ്മികളായാൽ, ദൈവത്തോട് സാരൂപ്യം പ്രാപിക്കാതെ അവിടുന്നിൽനിന്ന് അകന്നുപോകും. വിശുദ്ധമായ ജീവതത്തിലൂടെ നമ്മൾ ദൈവസാമിപ്യം അനുഭവിക്കുന്നു. പാപകരമായ ജീവിതത്തിലൂടെ ദൈവത്തെ നമ്മുടെ ശത്രുവാക്കുന്നു. ദൈവം നമ്മോടു കോപിക്കുന്നില്ല; എന്നാൽ നമ്മുടെ പാപങ്ങൾ, നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന ദൈവത്തെ മറയ്ക്കുകയും നമ്മെ പിശാചുകൾക്കു വിധേയരാക്കിത്തിർക്കുകയും ചെയുന്നു. പ്രാർത്ഥനയിലൂടെയും കാരുണ്യപ്രവർത്തികളിലൂടെയും പാപത്തിൽ നാം മോചിതരാകുന്നെങ്കിൽ, ദൈവത്തെ നാം നമ്മുടെ പക്ഷത്താക്കിയെന്നു അർത്ഥമില്ല, നമ്മുടെ പ്രവർത്തികളിലൂടെയും ദൈവത്തിലേക്കു തിരിയുന്നതിലൂടെയും നമ്മുടെ തിന്മകൾക്ക് പരിഹാരം ചെയ്തു ദൈവത്തിൻ്റെ നന്മ കൂടുതൽ ആസാദ്യമാക്കിയെന്നു സാരം. ദുഷ്ടന്മാരിൽ നിന്നും ദൈവം അകന്നുപോകുന്നു എന്ന് പറയുന്നത്, അന്ധന്മാരിൽനിന്നും സൂര്യൻ ഒളിച്ചിരിക്കുന്നു എന്നു പറയുന്നതുപോലെയാണ്.

Ref: ഫിലോക്കാലിയ(മനുഷ്യസ്വഭാവത്തെയും ധർമിഷ്ഠമായ ജീവതത്തെയും കുറിച്ച്‌ നൂറ്റിയെഴുപത് പാഠങ്ങൾ - മഹാനായ വിശുദ്ധ അന്തോണിയോസ്)